കോഴിക്കോട്: വീണ്ടും ഇടതുപക്ഷം വന്നാല്‍ കേരളം തകരുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കഴിഞ്ഞ 10 വര്‍ഷമായി കേരളത്തില്‍ വികസനങ്ങളൊന്നും നടക്കുന്നില്ലെന്നും ബാറുകളുടെ എണ്ണം കൂട്ടിയതും കടബാധ്യത വര്‍ധിപ്പിച്ചതുമാണ് സര്‍ക്കാരിന്റെ നേട്ടമെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫ് കോഴിക്കോട്ടു സംഘടിപ്പിച്ച മഹാറാലിയിൽ പ്രസംഗിക്കുകയായിരുന്നു ഖാർഗെ.
കേരള മോഡല്‍ തകര്‍ത്ത പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ മയക്കുമരുന്ന് കേന്ദ്രമാക്കി മാറ്റി. മയക്കുമരുന്ന് കേസില്‍ കേരളം രണ്ടാം സ്ഥാനത്ത് എത്തി. ആരോഗ്യ മേഖല തകര്‍ത്തു. യോഗ്യതയില്ലാത്തവരെ പിന്‍വാതിലിലൂടെ ജോലിയില്‍ തിരുകിക്കയറ്റി. ശബരിമല വിഷയത്തില്‍പോലും ഭക്തരെ സര്‍ക്കാര്‍ വഞ്ചിച്ചു. ശബരിമലയില്‍ ദൈവത്തെ പോലും വെറുതെ വിട്ടില്ല. സ്വര്‍ണക്കൊള്ള നടത്തിയ പ്രതികള്‍ക്ക് മുഴുവന്‍ രക്ഷപ്പെടാന്‍ സര്‍ക്കാര്‍ അവസരം നല്‍കിയെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.
വിദേശത്തുനിന്ന് മടങ്ങി വരുന്ന പ്രവാസികള്‍ക്കായി ഒരു പദ്ധതിയും സര്‍ക്കാരിന്റെ പക്കലില്ല. ലയണല്‍ മെസി വരുമെന്ന് പറഞ്ഞ് യുവാക്കളെ പറ്റിച്ച സര്‍ക്കാര്‍ കായിക പ്രേമികളെ നിരാശപ്പെടുത്തി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കര്‍ണാടകയിലും തെലുങ്കാനയിലും ഹിമാചല്‍ പ്രദേശിലും നല്കിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ട്. പറയുന്ന കാര്യങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
നാടിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ നേരിടാന്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 40 ലക്ഷം തൊഴിലവസരം നൽകുമെന്ന പച്ചക്കള്ളമാണ് എൽഡിഎഫ് പറയുന്നത്. ഇത് എല്ലാവർഷവും രണ്ടു കോടി തൊഴിൽ നൽകുമെന്നു നുണ പറഞ്ഞ നരേന്ദ്ര മോദിയുടെ രീതിക്കു സമാനമാണ്. ലയണൽ മെസിയെ കൊണ്ടുവരുമെന്നാണ് എൽഡിഎഫ് സർക്കാർ പറഞ്ഞത്.
എന്നാൽ പതിവുപോലെ അതിലും എല്ലാവരെയും അവർ പറ്റിച്ചു. മെസി, റൊണാൾഡോ പോലുള്ള രാജ്യാന്തര താരങ്ങൾക്ക് എത്താനാകുന്ന രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം കേരളത്തിൽ യുഡിഎഫ് കൊണ്ടുവരുമെന്നും ഖാര്‍ഗെ പ്രഖ്യാപിച്ചു. ഷാഫി പറമ്പില്‍ എംപിയാണ് ഖാര്‍ഗെയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.
സോണിയാ ഗാന്ധി അസുഖബാധിതയായി ആശുപത്രിയില്‍ ആയതിനാല്‍ രാഹുല്‍ ഗാന്ധി ഓണ്‍ ലൈനായാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.